നാളെ

{{ Published in the Greater Austin Malayalee Association (GAMA) ‘s Feb 2015 Magazine}}

നാളെ

മനസ്സില്‍ ശ്രുതിബദ്ധമായ തബലയില്‍ ദ്രുപദ താളത്തില്‍ പതിയുന്ന വിരലുകള്‍. സാക്കീര്‍ ഹുസ്സൈനിന്റെ രാഗമാലിക. നാളെയുടെ രാഗതാളലയം…. തില്ലാന.

അയാള്‍ പതുക്കെ നടന്നു. മൂപ്പര്‍ ബംഗ്ലാവിനു താഴെ കാഞ്ചന വര്‍ണ്ണത്തിലുള്ള നനുത്ത പൂഴിമണല്‍ പരപ്പില്‍ ഒഴുകുന്ന  കടല്‍ തീരം. അറബിക്കടലില്‍ നിന്നു വരുന്ന തണുത്ത കാറ്റ് പ്രഭാതകിരണങ്ങളില്‍ തട്ടി അയാളിലേക്ക് ഒഴുകി. കാറ്റിനോടൊപ്പം കളിക്കാനെന്നോണം അയാളുടെ കാലുകള്‍ തഴുകി എത്തുന്ന കൊച്ചു കൊച്ചു തിരമാലകള്‍. ശാന്തമായ കടല്‍.

തന്‍റെ കൈയ്യിലെ സ്വര്‍ണ്ണ മോതിരം നെഞ്ചോടമര്‍ത്തി അയാള്‍ ഒരു നിമിഷം നിന്നു. മനസ്സില്‍ തുടരുന്ന രാഗലയം.

അകലെ ദാസനും ചന്ദ്രികയും സ്വയം ലയിച്ചുണരുന്ന മാഹിയുടെ വെള്ളാരം കല്ലുകള്‍. കൈകോര്‍ത്ത്, കടല്‍ നോക്കി, എന്തോ പറഞ്ഞു, ചിരിച്ചു മെല്ലെ നടന്നു വരുന്ന വൃദ്ധ ദമ്പതികള്‍. വൃദ്ധയുടെ കണ്ണടയില്‍ പതിഞ്ഞ  ബാഷ്പ പടലങ്ങള്‍ തുടച്ച് അവരുടെ മൂക്കിന്‍ തുംബത്ത് കണ്ണട വച്ചു കൊടുക്കുന്ന വൃദ്ധന്‍. “നാളെയല്ലേ ഉണ്ണി വരുന്നത്… എത്ര എത്ര നാളുകള്‍ക്ക് ശേഷം!.” വൃദ്ധയുടെ നനഞ്ഞ കണ്ണുകളില്‍ വിടരുന്ന പാല്‍ പുഞ്ചിരി. അതില്‍ അലിയുന്ന വൃദ്ധന്റെ സ്വയം കൃതാര്‍ത്ഥനമായ ചിരി.

അവള്‍……

മണല്‍ പുറത്തു ചിതറികിടക്കുന്ന പുസ്തകങ്ങള്‍. കടല്‍ക്കാറ്റ് പതറിച്ച ഇടതൂര്‍ന്ന മുടിയിഴകള്‍.അവളുടെ ചുവന്ന ചൂരിദാര്‍ അലങ്കോലമാക്കിയത് ഈ കടല്‍ കാറ്റാവാം. തുടുത്ത കണ്ണുകള്‍ കലങ്ങിയത് ലവണഘനമുള്ള കടല്‍ കാറ്റിന്റെ ചൂര് കൊണ്ടാവാം. നടന്ന് അകലുമ്പോള്‍, അവള്‍ പൂഴി  മണലില്‍ എഴുതിയത് അയാള്‍ കണ്ടു:

“നാളെ.”

പതുക്കെ വരുന്ന തിരകള്‍, “നാളെ” യെ മെല്ലെ അലിയിച്ച് കടലിലേക്ക്…..

കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അതും നോക്കി, നനഞ്ഞ പൂഴി മണലില്‍, അവള്‍.

നാളെ, മായയോട് ഞാന്‍ പറയും, എനിക്കവളെ എന്തിഷ്ടമാണെന്ന്. ആദ്യമായി തന്നെ കാണുമ്പോള്‍ മായയുടെ മുഖത്ത് വിരിയുന്ന അതിശയാതിരേകം!. നാളെ……  അവളുടെ വിരലില്‍ ഈ മോതിരം……

എതിരെ അച്ഛന്റെയും അമ്മയുടെയും കൈ വിരലില്‍ തൂങ്ങി , താളം ചവിട്ടി വരുന്ന കുട്ടി.

“അച്ഛന്‍ നാളെ തന്നെ എനിക്കു സൈക്കിള്‍ വാങ്ങി തരും, അല്ലേ”, അവന്റെ തലമുടിയില്‍ വിരലോടിച്ചു, പതുക്കെ “അതേ” എന്നു പറയുന്ന അച്ഛന്‍. “നാളെ അനു ഏട്ടനോടു  പറയണം നിന്നെ ആ സൈക്കിള്‍ ഒന്നു പഠിപ്പിക്കാന്‍.” അമ്മ.

ബീച്ചിന്‍റെ ഒരറ്റത്തു, കലപിലകൂട്ടി കഥ പറയുന്ന പെണ്‍ കുട്ടികള്‍. “നാളെയാണല്ലോ എന്‍ട്രന്‍സ് എക്സാമിന്റെ റിസല്‍റ്റ്… കടന്നു കിട്ടുമായിരിക്കുമല്ലേ..”, നെറ്റിയില്‍ വീഴുന്ന മുടി ഒതുക്കി, കാറ്റില്‍ പറക്കുന്ന തന്റെ സല്‍വാറിന്‍റെ ദുപ്പട്ട ഒതുക്കി, മനസ്സില്‍, മോഹത്തിരയില്‍ ആ പെണ്‍ കുട്ടി. “നാളെയാ മജീദ്ക്ക ദുബായില്‍ നിന്നു വരുന്നത്”, കാറ്റിന്റെ നനവില്‍, ലജ്ജയില്‍ കുതിര്‍ന്നു, തന്റെ തട്ടം ഒന്നു നേരെയാക്കി കണ്ണില്‍ കഥകള്‍ നിറച്ചു മറ്റൊരു പെണ്‍ കുട്ടി. “ഈ പ്രാവശ്യം വിടരുത് കേട്ടോ, നിക്കാഹ് കഴിപ്പിച്ചേ അടങ്ങാവൂ”, അവളുടെ കവിളില്‍ ഒന്നു പിഞ്ചി കളി പറയുന്ന കൂട്ടുകാരികള്‍.

ബീച്ചിന്റെ അറ്റം. അകലെ പാറയിടുക്കുകളില്‍ കല്ലുമ്മക്കായ പറിക്കുന്നവര്‍. ചുറ്റും വഞ്ചികള്‍ കടലിലേക്ക് ഇറക്കാന്‍ തിരക്ക് കൂട്ടുന്ന മുക്കുവര്‍. കൈയ്യില്‍ വലയും, തലയില്‍ ഈറ തൊപ്പിയുമായി, കൂട്ടുകാരോടൊത്തു വഞ്ചിയിലേക്ക് ഓടിക്കയറുന്ന ചെറുപ്പക്കാരന്‍. ഒന്നു തിരിഞ്ഞു നോക്കിയപ്പോള്‍, കുറച്ചകലെ, കണ്ണില്‍ കണ്ണീര്‍ തുളുംബി, പതറുന്ന ചൂണ്ടുകളോടെ കടലും വഞ്ചിയും നോക്കികൊണ്ടു നില്‍ക്കുന്ന ഒരു യുവതി. മനോഹരമായി കെട്ടി വരിഞ്ഞ വല വഞ്ചിയില്‍ വച്ച്, പൂഴിയിലൂടെ ഞരങ്ങി നീങ്ങുന്ന വഞ്ചിയില്‍ നിന്നും ചെറുപ്പക്കാരന്റെ മേഘസന്ദേശം: “ചാകരയാ തലശ്ശേരി കടലില്‍. നാളെ  ആ ചാകരയുമായി ഇങ്ങ് വേഗം വരില്ലേ  ഞാന്‍ എന്‍റെ പൊന്നെ!”, സ്നേഹ ദീപ്തമായി പ്രഭാത സൂര്യ കിരണങ്ങള്‍ വെട്ടി തിളങ്ങുന്ന യുവതിയുടെ മുഖം.

തിരികെ നടക്കാം.

ഇരു വശങ്ങളില്‍ നിന്നും പരസ്പരം അടുത്തേക്ക് നടന്നു വരുന്ന പരിചയക്കാര്‍. “ഡോക്ടറെ, നാളെയാ എന്റെ വീട്ടില്‍കൂടല്‍,  മറക്കല്ലേ”, “പിന്നല്ലേ, മറക്കുമോ ഞാന്‍. പക്ഷേ ഇത്തിരി വൈകും കേട്ടോ. നാളെ എനിക്കു ഒരു സിസേറിയന്‍ ഉണ്ട്, ഹോസ്പിറ്റലില്‍.” ചിരിച്ചു, കൈകൊടുത്തു പിരിഞ്ഞു പോകുന്ന കൂട്ടുകാര്‍.

അവള്‍.

പൂഴി മണലില്‍ നനഞ്ഞിരിക്കുന്ന അവള്‍…. വലിയ അക്ഷരത്തില്‍  “നാളെ….Nothing….” എന്നു പൂഴിയില്‍…..നനഞ്ഞ പൂഴിയില്‍ കുതിര്‍ന്ന വിരലുകള്‍. സാവധാനം ഒഴുകിയെത്തുന്ന പതഞ്ഞു നുരഞ്ഞ തിരകള്‍. തീരം തഴുകി, അവളുടെ ചെരിപ്പിടാത്ത വെളുത്ത കാലുകള്‍ എത്തിപ്പിടിച്ചു, ഒരു നിമിഷം ആ കാലുകളില്‍ തങ്ങി നിന്നു തിരിച്ചു പോകുന്ന തിരകള്‍. അയാള്‍ അവളുടെ അടുത്തിരുന്നു. അവള്‍ ഒന്നും പറയാതെ.

കടലുപ്പിന്റെ രസം കലര്‍ന്ന നനവ് അയാളുടെ വസ്ത്രങ്ങളില്‍…… അയാള്‍ അവളെ നോക്കി. അവളുടെ കണ്ണില്‍ ഒരു രാത്രിയുടെ ഇരുളിമ. വരണ്ട ചുണ്ടില്‍ കത്തി നശിച്ച നാളെകള്‍.

തന്റെ പെര്‍സില്‍ നിന്നും അയാള്‍ ഒരു ഫോട്ടോ എടുത്തു. കണ്ണില്‍ പ്രകാശം ഇല്ലാത്ത, എന്നാല്‍ ചുണ്ടില്‍ മധുരം കിനിയുന്ന മായ. “ഇത് മായ. മാഹീ ഹോസ്പിറ്റലിലാണ് ഇപ്പോള്‍.” ധവള മേഘങ്ങള്‍ പരന്നു കിടക്കുന്ന സാഗരാകാശം. “ഒരു നല്ല മനുഷ്യന്‍ മരണാനന്തരം കൊടുത്ത കണ്ണുകളുമായി നാളെ അവളുണരും.” മേഘങ്ങളില്‍ തിളങ്ങുന്ന സൂര്യന്‍.  “അപ്പോള്‍ അവളുടെ ചുണ്ടില്‍ മാത്രമല്ല , കണ്ണിലും ഉണരും ഈ പ്രഭാത സൂര്യന്‍.” കടലിലെ പൊന്‍ തിളക്കം. “ആദ്യം അവള്‍ എന്നെയാണ് കാണുക.” അയാള്‍ അവളുടെ മുഖത്ത് നോക്കി. ജീവന്‍  ഉണരാന്‍ വെമ്പുന്ന കറുത്ത കണ്ണുകള്‍. മായയുടെ കണ്ണുകള്‍. കൈ തുറന്നു സ്വര്‍ണ്ണ മോതിരം അയാള്‍ അവള്‍ക്ക്…

“ഇത് ഞാന്‍ മായക്കു കൊടുക്കും, നാളെ… അവള്‍ ആദ്യമായി കാണുന്ന സ്വര്‍ണ്ണ മോതിരം…”. അവളുടെ ചുണ്ടില്‍ എവിടെയോ ഒരു പുഞ്ചിരി. അയാള്‍ കടലിലേക്കൊന്നു നോക്കി. മുന്നില്‍ സ്നേഹ സമുദ്രം.

“നാളെ ഞാനിതു മായക്കു കൊടുക്കുമ്പോള്‍, എനിക്കു കൂട്ടായി നീ വരുമോ?”.

സര്‍വ്വപാപനാശിനിയായ കടല്‍. അയാള്‍ എഴുന്നേറ്റു. കൈ നീട്ടിയപ്പോള്‍, അയാളുടെ കൈയ്യില്‍ പിടിച്ചു അവളും എഴുന്നേറ്റു. ഇളം കാറ്റ് വീശുന്ന കടല്‍ത്തീരത്തില്‍ സൂര്യനില്‍ കുളിച്ചു അവള്‍ അയാള്‍ക്കൊപ്പം നടന്നു. കടലില്‍ നിന്നും, കടല്‍ത്തിരക്കോളില്‍ നിന്നും അകലേക്കു.

വാട്സ് അപ്പ് : ഒരു മിനികഥ

“mala pole vannath…. ”

“right, right, sarikkum pedichu poyi, ammoonu onnum pattiyillalo, bhagyam…. BTW what happend really”

“amoonte schoolil ninnu vilichappol, I was in a meeting. Lalitha whatsup cheythappol aanu Ammu shoolil nursinte roomilanu ennarinjath”

“oh, appaol thane you should have messaged Kanjana, no?”

“yes, yes. But by that time, Krishna had made our whatsup group status to “Ammu in Accident”

“really, oh he should not have done that, now whole world arinju kanum”

“its al right. Athu kondalle, Manju itharainju vegam schoolilekku poyathu”

“so what happened really?”

“oh, nothing, it was raining na? So Ammu and Stella was playing outside and just slipped, a small sprain. Nurse wanted parents to pick her up..”

“yes, yes. I saw your message and rushed. I hope the Nurse will come here soon. BTW Santhosh had met with an accident too, you know..”

“Yep, saw in his FB status.. Srikumar athinu like adichathu kandoo?”

“Really! Man! Inni kanam pooram , flaring thudangi kannum, ippol …. BTW what was the medicine you want me to buy on the way.. I cud not locate that message you send”

——

“hey, what was that medicine I have to buy for Ammu from CVS”

——-

“മായ,ആ മരുന്നിന്റെ പേരെന്തായിരിന്നു എന്നു ചോദിച്ചു എത്ര പ്രാവശ്യമായി ഞാനീ വാട്ട്സപ്പ് ചെയ്യുന്നു”

“വെറുതെ പറയല്ലേ രാജീവേ, എനിക്കാ മെസ്സെജൊന്നും കിട്ടിയേ ഇല്ല”, പാറ്റ്സീ സോമര്‍ എലമെന്‍ററി സ്കൂളിലെ, ഇടുങ്ങിയ നര്‍സ് മുറിയിലെ, രണ്ടു സീറ്റര്‍ സോഫയുടെ ഒരു അരികില്‍ ഇരുന്ന മായ തന്റെ ഐഫോണിലെ വാട്ട്സ്സപ്പ് ചാറ്റ് സ്ക്രീന്‍ രാജീവിന് കാണിച്ചു കൊടുത്ത് കൊണ്ട് പറഞ്ഞു. സോഫയുടെ മറ്റെ അറ്റത്തിരുന്ന രാജീവ്, തന്റെ ഐഫോണ്‍ മായക്ക് കാണിച്ചിട്ടു “നോക്കരുത്തോ, എത്ര മെസ്സജസ്സാണ് ഞാന്‍ ഇപ്പോള്‍ അയച്ചത് എന്നു..”, ഒരിത്തിരി എരിവോടെയെയാണു മറുപടി പറഞ്ഞത്.

“oh പപ്പ, Just look at the number of ticks against the messages you send”, മായയുടെയും രാജീവിന്‍റെയും ഇടയില്‍ ഞരങ്ങി ഇരുന്നു, അതി കഠിനമായ ഇരുബു ദണ്ഡുകളുടെ വലയങ്ങളില്‍ നിന്നും തന്റെ പക്ഷി കുഞ്ഞുങ്ങളെ രക്ഷിക്കുന്നതിനായി, ഐപാടിലെ ഫ്ലാപ്പി ബേര്‍ഡിസില്‍ ദത്ത ശ്രദ്ധയായിരിക്കുന്ന അമ്മു, ഒരു നിമിഷം തലയുയര്‍ത്തി, അവളുടെ പപ്പയെ നോക്കി പറഞ്ഞു. “If you see only one grey tick, it means message is send. You should see two ticks when it reaches mummy’s phone. If you see two blue ticks, that means mummy had read it.” എന്നിട്ട് രാജീവിന്‍റെ ഫോണോന്നു പിടിച്ച് വാങ്ങി അമ്മു തുടര്‍ന്നു: “See all those last messages you send now, only one grey tick is there for them”

“ഓ “, അവരവരുടെ ഐഫോണുകളുടെ സ്ക്രീനിലേക്ക് സാകൂതം നോക്കികൊണ്ടു, ഒരു വലിയ തിരിച്ചറിവിന്റെ നിറവില്‍, അമ്മുവിനെ തങ്ങളിലേക്ക് അടുക്കിപ്പിടിച്ചു, രാജീവും മായയും പറഞ്ഞത് ഏക സ്വരത്തിലായിരുന്നു.

വസൂരിമാല തബുരാട്ടി

വസൂരിമാല തബുരാട്ടി: കഥയുടെ ആദ്യ ഭാഗം

“ഇതര ഭാഷയിലെ പ്രണയലേഖനങ്ങള്‍” എന്ന ആമസോണ്‍ പ്രസിദ്ധീകരിക്കുന്ന കഥാസമാഹാരത്തില്‍ ലഭ്യമാണ്

ഭാഗം  ഒന്ന്

കോട്ടെടാ ചെണ്ട.” സ്കൂളിന്‍റെ പകുതി പൊളിഞ്ഞ മതിലിന്‍റെ വിടവിലൂടെ കടന്നുവരുബോള്‍, സ്കൂള്‍ ബാത്ത് റൂമിന്‍റെയും എട്ടാംക്ലാസ് ബിയുടെയും മതില്‍ വിടവില്‍, തല മുങ്കാലുകള്‍ക്കിടയില്‍ തിരുകി പാതി ഉറങ്ങുന്ന ശംഭുവിനെ പ്രകാശന്‍ കണ്ടിരുന്നു. പക്ഷേ ക്ലാസ്സിന്‍റെ തിരിവില്‍ അരുണും സംഘവും ഉണ്ടാവും എന്നവന്‍ കരുത്തിയതേയില്ല. “മാരണങ്ങള്‍! ഇവരില്‍ നിന്നും എനിക്കു രക്ഷയില്ലല്ലോ ഭഗവതീ..”.

അവറ്റകളെ കണ്ടതും പ്രകാശന്‍ ആദ്യം ഓര്‍ത്തത് തന്‍റെ തവിട്ടുനിറത്തിലുള്ള കള്സ്സത്തിനുള്ളിലെ അയിമ്പത് പൈസയെയായിരുന്നു. ഇന്നെങ്ങിലും അതിനെ രക്ഷിക്കണം. കീശയില്‍ നിന്നു പെട്ടെന്നു അയിമ്പത് പൈസത്തുട്ടെടുത് പ്രകാശന്‍ വേഗം വാതുറന്നു നാവിന്‍ ഇടയില്‍ തിരുകി. “ബേറെ ഏടവെച്ചാലും അവന്മാര്‍ തിരഞ്ഞു പിടിക്കും.”

അരുണ്‍, എട്ടാം ക്ലാസ്സിലെ ഏറ്റവും വലിയ തടിമാടനാണ്. തന്നേകാള്‍ വലിയ ഒരു കുമ്പയും, തടിച്ചു പുറത്തു ഉന്തിനില്‍ക്കുന്ന ചെവിയും ഉള്ള അവനെ കണ്ടാല്‍ തന്നെ പേടിയാവും. അവന്‍റെ തടിച്ചു മെഴുക് തേച്ചു പുരട്ടിയ  കൈ മുട്ട് കൊണ്ടുള്ള ചൊട്ടിന് നല്ല എരിവാണ്. പൊക്കം വളരെ കൂടുതല്‍ ഉള്ളതുകൊണ്ടു, തല താഴ്ത്തി, കഴുത്ത് തെല്ലൊന്നു ചെരിച്ചു, മൂക്ക് വികസ്സിപ്പിച്ചാണവന്‍ സംസാരിക്കുക. സംസാരം എന്നു പറയാന്‍ വയ്യ. കൂക്കിവിളിയെന്നേ പറയനാവൂ. അവന്‍റെ കൂടെ എപ്പോഴും വാലും പിടിച്ച് അശോകും ഉണ്ട്. മെലിഞ്ഞ കൈകാലുകള്‍ ഒരു വല്ലാത്ത രീതിയില്‍ എപ്പോഴും ചലിപ്പിച്ചു നടക്കുന്ന അശോകന് അരുണ്‍ വലിയ നേതാവാണ്.

ശംഭുവിനെ നോക്കി നാക്ക് നീട്ടി പിന്നെ കൊഞ്ഞണം കുത്തിയശേഷം അരുണ്‍ പ്രകാശനെ ഒന്നു അമര്‍ത്തി നോക്കി. അശോകിന്‍റെ കൈയ്യില്‍നിന്നും സ്കൂള്‍ ബാഗ് പിടിച്ചെടുത്ത് പ്രകാശനു നല്കി, ഒന്നുകൂടി അട്ടഹസിച്ചു: “കൊട്ടെടാ ചെണ്ട.”.

ബാഗ് വാങ്ങി, മടിച്ച് മടിച്ച്, മെല്ലെ കൈയ്യുയര്‍ത്തി, പ്രകാശന്‍ ചെണ്ട കൊട്ടുന്നതായി നടിച്ചു.

“ഇങ്ങനെ ആണോടാ, മലയാ നീ ചെണ്ട കൊട്ടുവാ, ശരിക്കും മെയ്യനങ്ങി കോട്ട്”.

ഇടയാന്തൂര്‍ കാവില്‍ വലിയമ്മാവന്‍ വസൂരിമാലയായി ഉറഞ്ഞാടുബോള്‍ പഴയ വെള്ളമുണ്ട് കൊണ്ടു ഉണ്ടാക്കിയ തോള്‍വളവില്‍ കെട്ടിവച്ച ചെണ്ടയില്‍ പുളി മരത്തണ്ടു കൊണ്ട് തകര്‍ത്ത് കൊട്ടുന്ന അച്ഛന്‍റെ വിയര്‍പ്പില്‍ കുതിര്‍ന്ന കൈ മസ്സിലുകളുടെ വേഗം ഓര്‍ത്തപ്പോള്‍, ഒരു വല്ലാത്ത ഊര്‍ജ്ജം പ്രകാശനില്‍ നിറഞ്ഞു. ബാഗ് ഒരു കൈ മുതുകില്‍ ഇട്ടു, ശരീരം മുന്നോട്ട് വളച്ച്, കൈയിലുള്ള സംങ്കല്‍പ ചെണ്ട മുന്നോട്ട് ഉയര്‍ത്തി പ്രകാശന്‍ കൊട്ടാന്‍ തുടങ്ങി. “ഓന്‍റെ ഒരു ബാഗ്!.. അതെങ്കിലും ഞാന്‍ ഒന്നു തല്ലി പൊളിക്കട്ടെ ..”

അകലെ ലക്ഷ്മി ഇതും കണ്ടു വരുന്നല്ലോ എന്നോര്‍ത്തപ്പോള്‍ പ്രകാശന് വിഷമം കുറച്ചല്ല തോന്നിയത്. തന്‍റെ പച്ച നിറത്തിലുള്ള ബാഗ് പിന്നില്‍ തൂക്കിയിട്ട്, നല്ല വെളിച്ചെണ്ണയിട്ട നീളന്‍ കറുമ്പന്‍ മുടി നിവര്‍ത്തിയിട്ട്, തവിട്ടുനിറത്തിലുള്ള പാവടയും വെള്ള ഷര്‍ട്ടും ഇട്ടു വരുന്ന ലക്ഷ്മിയെ പ്രകാശന് തെല്ലൊന്നുമല്ല ഇഷ്ടം.

“ഇവനൊക്കെ പറയുന്നതും കേട്ടു തുള്ളുന്നതിന് പകരം, നടു നീര്‍ത്ത് നിന്ന്‍ എതിര്‍ത്തു നിക്വാ വേണ്ടത്”, പല പ്രാവശ്യം ലക്ഷ്മി പ്രകാശനോട് പറഞ്ഞിരിക്കുന്നു.

“ഓള്‍ക്കത്ത് പറയാം. നല്ല കിഴുക്ക് കിട്ടുന്നത് അവള്‍ക്ക് അല്ലല്ലോ”

 

ശംഭു അരുണിനെ നോക്കി ഒന്നമറി. നിലത്തു നിന്നു ഒരു കല്ല് എടുത്ത് അരുണ്‍ അവനെ നോക്കി ഒറ്റ ഏറുകൊടുത്തു. കാലില്‍ കൊണ്ട കല്ലിന്‍റെ കൂര്‍ത്ത വേദന കൊണ്ട് ശംഭു ഒന്നന്താളിച്ചു. അരുണിനെ നോക്കി, ഇത് പന്തിയല്ല എന്നു കണ്ടവന്‍ മതില് ചാണ്ടി ഓടി മറഞ്ഞു. കൊട്ടാനായ് ഉയര്‍ത്തിയ കൈയ്യിനിടയിലൂടെ പ്രകാശിന്‍റെ കീശയില്‍ കൈയിട്ടു അരുണ്‍ പരത്താന്‍ തുടങ്ങി. “ഇന്ന് നീ പൈസയൊന്നും കൊണ്ടുവന്നില്ലേ.., ഇന്നലെ വിട്ടപ്പോള്‍ പറഞ്ഞതല്ലെ ഇന്ന് പൈസ കൊണ്ട് വരാന്‍?” ഷര്‍ട്ടിന്‍റെ കോളര്‍ പിടിച്ചു വലിച്ചു, അരുണ്‍ ചോദിച്ചു. വായില്‍ അമ്പത് പൈസ ഒളിപ്പിച്ചു വച്ചത് കൊണ്ട് പ്രകാശന്‍ ഒന്നും മിണ്ടിയില്ല. “ഓന്‍റെ വായില്‍ ന്തോ ഉണ്ട്”, അശോകന്‍ ഇത്തരം കാര്യങ്ങള്‍ കണ്ടുപിടിക്കാന്‍ ബഹു മിടുക്കനാണ്. “എന്താടാ വായില്‍”, എന്നു പറഞ്ഞു അരുണ്‍ പ്രകാശന്‍റെ കവിള്‍ രണ്ടും അമര്‍ത്തിപ്പിടിച്ചു. വേദന കൊണ്ട് വാ പിളര്‍ന്നപ്പോള്‍ തുപ്പല് പുരണ്ട അയിമ്പത്തു പൈസ താഴെ വീണു.

ഉളിപ്പില്ലാതെ മണ്ണില്‍ പുരണ്ട ആ അയിമ്പത്തു പൈസ എടുത്തു, “നീ ഇപ്പം പോ” എന്നാഞാപ്പിച്ചു അരുണ്‍ നേരെ ഓയില്‍ച്ചമുട്ടായി വില്‍ക്കുന്ന കണേരേട്ടന്‍റെ അടുത്തേക്ക് പാഞ്ഞു. പുറകെ അശോകും. കുറച്ചകലെ മുറത്തില്‍ വിരിച്ച് വച്ച ഓയില്‍ച്ചമുട്ടായുമായി ഇരിക്കുന്ന കണേരേട്ടനെ പ്രകാശന് കാണാം. അയാളില്‍ നിന്നു മൂന്നു ഓയില്‍ച്ചമുട്ടായും വാങ്ങി രണ്ടെണ്ണം ഒരുമിച്ച് വായിലിട്ട് ഒന്നു അശോകനും കൊടുത്ത് വിജയിയായി പോവുന്ന അരുണിനെ കണ്ടപ്പോള്‍ പ്രകാശന്‍റെ കണ്ണു നിറഞ്ഞില്ല. മുന്‍പൊക്കെയായിരുന്നെങ്കില്‍ അവനൊന്നു കരഞ്ഞേനെ. പക്ഷേ ഇപ്പോള്‍ അവന്‍ വ്രതത്തിലാണ്. വ്രതത്തിലിരുക്കുമ്പോ മനസ്സ് വെഷമിക്കരുത്, അത് ശുദ്ധമാക്കി വെയ്ക്കണം എന്നു പലപ്രാവശ്യം വലിയമ്മാവന്‍ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നു.